
ഐപിഎൽ പത്തൊമ്പതാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ ആവേശകരമായ വിജയത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർക്ക് ബിസിസിഐയുടെ ശിക്ഷാനടപടി.നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് (സ്ലോ ഓവർ റേറ്റ്) 12 ലക്ഷം രൂപയാണ് ശ്രേയസിന് പിഴ ചുമത്തിയത്. ഐപിഎൽ പെരുമാറ്റച്ചട്ടമനുസരിച്ച് ഈ സീസണിലെ ടീമിന്റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴത്തുക 12 ലക്ഷത്തിൽ ഒതുങ്ങിയത്.
കഴിഞ്ഞ സീസണിലും സമാനമായ രീതിയിൽ പിഴ നേരിട്ടിട്ടുള്ള ശ്രേയസിന്, വരും മത്സരങ്ങളിൽ വീഴ്ച ആവർത്തിച്ചാൽ പിഴത്തുക വർദ്ധിക്കാനും സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടാനും സാധ്യതയുണ്ട്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനെ 162 റൺസിൽ നിയന്ത്രിക്കാൻ പഞ്ചാബ് ബൗളർമാർക്ക് സാധിച്ചിരുന്നു. ശുഭ്‌മാൻ ഗില്ലും ജോസ് ബട്‌ലറും നൽകിയ മികച്ച തുടക്കത്തിന് ശേഷം യുസ്‌വേന്ദ്ര ചാഹൽ, മാർക്കോ യാൻസൻ എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗാണ് ഗുജറാത്തിനെ പിടിച്ചു കെട്ടിയത്.
മറുപടി ബാറ്റിംഗിൽ പ്രഭ്സിമ്രാൻ സിംഗും കൂപ്പർ കോണോളിയും ചേർന്ന് പഞ്ചാബിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും, പ്രസിദ്ധ് കൃഷ്ണയുടെ തകർപ്പൻ സ്പെൽ മത്സരത്തെ നാടകീയമാക്കി.
പത്ത് പന്തിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പ്രസിദ്ധ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയെങ്കിലും, 44 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ യുവതാരം കൂപ്പർ കോണോളിയുടെ പോരാട്ടവീര്യം പഞ്ചാബിന് മൂന്ന് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നെങ്കിലും ക്യാപ്റ്റനെതിരെയുള്ള പിഴശിക്ഷ ടീമിന് ചെറിയ തിരിച്ചടിയായി.





