സ്കൂൾ മുറ്റത്തേക്ക് ടിപ്പർ ലോറി മറിഞ്ഞു അപകടം; ഒഴിവായത് വൻദുരന്തം, സ്കൂൾ പരിസരത്ത് നാട്ടുകാർ പ്രതിഷേധം

പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിൽ സ്കൂൾ മുറ്റത്തേക്ക് ക്വാറിയിൽ നിന്നെത്തിയ ടിപ്പർ മറിഞ്ഞു അപകടം. ഇന്നലെ രാവിലെയാണ് ക്വാറിയിൽ നിന്ന് ലോഡുമായി പോയ ടിപ്പർ ശ്രീകൃഷ്ണവിലാസം സ്കൂളിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. കുട്ടികൾ എത്തുന്നതിന് തൊട്ട് മുൻപായതിനാൽ വലിയ അപകടം ഒഴിവായി.
സ്കൂളിന്റെ സംരക്ഷണഭിത്തി തകർത്താണ് ടിപ്പർ മറിഞ്ഞത്. ഇന്ന് സ്കൂൾ പരിസരത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു. ലോറി ഇടിച്ചു തകർന്ന സ്കൂളിന്റെ സംരക്ഷണഭിത്തി ക്വാറി ഉടമകൾ തന്നെ കെട്ടി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അമിതഭാരം കയറ്റിവന്ന ലോറികൾ പി.ടി.എ ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞിട്ടു. തകർന്നുപോയ മതിൽ നല്ലരീതിയിൽ കെട്ടിത്തരണമെന്ന പി.ടി.എയുടെ ആവശ്യം ക്വാറി ഉടമകൾ തള്ളിയതോടെയാണ് നാട്ടുകാർ ലോറികൾ തടഞ്ഞിട്ടത്.
ഗ്രാമീണ റോഡിലൂടെ ഒരു നിയന്ത്രണവുമില്ലാതെയാണ് അമിതഭാരവുമായി ടിപ്പറുകൾ ചീറിപായുന്നതെന്ന് അധ്യാപകരും പറയുന്നു. സ്കൂളിന്റെ സംരക്ഷണഭിത്തി ഉടൻ നിർമ്മിക്കുക, അമിത ഭാരം കയറ്റിപോകുന്ന ലോറികൾക്ക് എതിരെ നടപടിയെടുക്കുക. ഈ ആവശ്യങ്ങളിൽ ജില്ലാഭരണകൂടം ഇടപെട്ട് തീരുമാനമെടുത്തില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.





