
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആലുവ കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ശബ്ദം പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുക. ഗൂഢാലോചനയ്ക്കുള്ള പ്രധാന തെളിവായി സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകളിലുളളത് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണിത്.
ഇതിനിടെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ ഫോണുകളാണ് കോടതി മുഖാന്തിരം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുക. ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറരുതെന്നും കോടതി മേൽനോട്ടത്തിൽ പരിശോധന വേണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഫോണുകൾ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.
കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.





