കാത്തിരുന്നിട്ടും പ്രവിയ എത്തിയില്ല,അരുംകൊല വിഷുദിനത്തില്‍ പ്രതിശ്രുതവരനെ കാണാന്‍ വരുന്നതിനിടെ

പാലക്കാട്: പട്ടാമ്പിയിൽ കൊല്ലപ്പെട്ട പ്രവിയയെ, പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കൾ. വിവാഹത്തിൽ നിന്ന് പിന്തിരിയാൻ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നൽകി. പ്രവിയ പ്രതിശ്രുതവരനെ വിഷുദിനത്തിൽ കാണാൻ പോകുന്നതിനിടെയായിരുന്നു കൊലപാതകം. ഇരുവരുടേയും ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു.
സന്തോഷിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പ്രവിയ. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം. വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
വിഷുദിനത്തിൽ പ്രതിശ്രുത വരനെ കാണാൻ പോകുന്നതിനിടെയായിരുന്നു സന്തോഷ് പ്രവിയയെ അക്രമിച്ചത്. ഏറെ നേരം കാത്തിരുന്നിട്ടും പ്രവിയയെ കാണാതായതോടെ പ്രതിശ്രുതവരൻ ചെന്ന് നോക്കുകയായിരുന്നു. ഈ സമയത്ത് പ്രതി സംഭവസ്ഥലത്ത് നിന്ന് തിടുക്കത്തിൽ ഓടിപ്പോകുകയായിരുന്നുവെന്നും മൊഴി ഉണ്ട്. ഫോൺ രേഖകളിൽ പരിശോധിച്ചതിൽനിന്ന് തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രവിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സന്തോഷിനെ കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പ്രവിയയെ ആക്രമിച്ചതിന് ശേഷം വീട്ടിൽ എത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.





