
എരുമേലി: പമ്പാ പാതയിലെ കണമല അട്ടിവളവിന് സമീപം കർണാടക സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. സുബ്രഹ്മണ്യൻ (45), സുബ്രഹ്മണി (38), വെങ്കിടേഷ് (50), ഗോപി (23), ആർണയ് ഷെട്ടി (78), മുനിവെങ്കട്ടപ്പ (57) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മഹേഷ് (38), വിജയകുമാർ (26), ശ്രീനിവാസ് (33), സുബ്രഹ്മണ്യൻ (30), സുബ്രഹ്മണ്യൻ (45), മുനിസ്വാമി (60), വെങ്കിടേഷ് (50), മഞ്ജുനാഥ് (47), വി.ആർ. സന്ദീപ് (36), മുനിയപ്പ (50), സുബ്രഹ്മണി (45), സോമപ്പ (44), രമണ (31), മണിയൻ (34), ഹേമന്ത് (12), കിരൺ (26), സുരേഷ് (26), മുനിസ്വാമി (38), സുബ്രഹ്മണി (37), രമേഷ് (38), സുരേന്ദ്ര (21), വെങ്കിട്ടരാമൻ (58), ശങ്കർ (49) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജീവനക്കാരടക്കം ബസിൽ 43 പേരാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. പമ്പയിലേക്ക് പോകുകയായിരുന്ന വാഹനം ഇറക്കത്തിൽ നിയന്ത്രണംവിട്ട് ക്രാഷ് ബാരിയറിൽ തട്ടി എതിർവശത്തെ മൺതിട്ടയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.
ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടം നടന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ കാഞ്ഞിരപ്പള്ളി, റാന്നി നിലക്കൽ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. റോഡിന് കുറുകെ ബസ് മറിഞ്ഞതിനാൽ മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. നേരത്തേയും പലതവണ കണമല ഇറക്കത്തിൽ അപകടം സംഭവിച്ചിട്ടുണ്ട്.





