Thiruvananthapuram

‘കെഎസ്ആ‍ടിസി ശമ്പളത്തിൽ മന്ത്രി പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനം’, ആന്‍റണിരാജുവിന് ധനമന്ത്രിയുടെ പിന്തുണ

Please complete the required fields.




തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്നും സ്ഥാപനം സ്വയം കണ്ടെത്തണമെന്നുമുള്ള ഗതാഗത മന്ത്രി ആന്‍റണി രാജുവിന്റെ പ്രസ്താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ടോൾ പ്ലാസയിൽ പോലും കെഎസ്ആർടിസിക്ക് മുപ്പത് കോടി ബാധ്യതയുണ്ട്. ആ നിലക്ക് സർക്കാരിന്റെ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി ആവർത്തിച്ചു. 

എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻറണി രാജുവിന്റെ പരാമർശം. തൊഴിലാളി യൂണിയനുകളുമായി തലസ്ഥാനത്ത് നടത്തിയ ചർച്ചക്ക് തൊട്ടുമുമ്പായിരുന്നു മന്ത്രിയുടെ പരാമർശനം. ഇക്കാര്യം മന്ത്രി ഇന്നും ആവ‍ര്‍ത്തിച്ചു. ശമ്പളം കൊടുക്കേണ്ടത് മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ എസ് ആർടിസിക്കുള്ള സർക്കാർ സഹായം തുടരും. പക്ഷേ മുഴുവൻ ചിവലും ഏറ്റെടുക്കാനാകില്ല. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി ആവ‍‍ര്‍ത്തിച്ചു. 

അതേസമയം ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തിൽ നിന്ന് കെ എസ് ആർ ടി സി തൊഴിലാളി സംഘടനകൾ പിന്മാറി. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചർച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ശമ്പളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവ് മരവിപ്പിച്ചു. 12 മണിക്കൂർ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു. ശമ്പള വിതരണത്തിന്റെ കാര്യത്തിൽ കെ എസ് ആർടിസി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മെയ് 6 ലെ പണിമുടക്കിൽ മാറ്റമില്ലെന്ന് ടി ഡി എഫ് അറിയിച്ചു. ഏപ്രിൽ 28 ലെ സൂചന പണിമുടക്ക് മാറ്റിവെച്ചുവെന്ന് സി ഐ ടി യു അറിയിച്ചു. 28 ന് പണിമുടക്കില്ലെന്ന് ബി എം എസും അറിയിച്ചു. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കിൽ മെയ് 6 ന് പണിമുടക്കുമെന്ന് ടിഡിഎഫും ബിഎംഎസും നിലപാട് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button