കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കി, വിവാദം

തൃശൂർ : വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ വിലങ്ങും മുഖംമൂടിയും അണിയിച്ച് കോടതിയിൽ ഹാജരാക്കിയത് വിവാദത്തിൽ. ജില്ല വൈസ് പ്രസിഡന്‍റ് ഗണേഷ് ആറ്റൂർ, പ്രാദേശിക നേതാക്കളായ അസ്ലം, അൽ അമീൻ എന്നിവരെയാണ് വെള്ളിയാഴ്ച വടക്കാഞ്ചേരി കോടതിയിൽ മുഖംമൂടിയും വിലങ്ങും അണിയിച്ച് ഹാജരാക്കിയത്. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അർധ രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള പരാതി നിലനിൽക്കുന്നതിനിടെയാണ് കൊടുംകുറ്റവാളികളെ ഹാജരാക്കുന്ന രീതിയിൽ വടക്കാഞ്ചേരി പൊലീസ് പെരുമാറിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു മുള്ളൂര്‍ക്കരയില്‍ കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. സംഭവത്തെ തുടര്‍ന്ന് ചില കെഎസ്‌യു നേതാക്കള്‍ ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് ഗണേഷ് എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലീസ് എത്തുകയും കുടുംബത്തോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരെ ആയിരുന്നു പ്രവര്‍ത്തകര്‍ പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്. ഷാജഹാന്‍ പാതിരാത്രി വീട്ടില്‍ കയറി കുടുംബത്തെ ഭീഷണിപ്പെടുത്തി എന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം.





