Thiruvananthapuram

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും സംരക്ഷിത മേഖലയാക്കി കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനം

Please complete the required fields.




തിരുവനന്തപുരം: നെയ്യാ‍ർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത വനമേഖലയായി നിർദ്ദേശിച്ച് കേന്ദ്ര സർക്കാരിന്‍റെ കരട് വിജ്ഞാപനം. നാല് പഞ്ചായത്തുകളിലെ ജനവാസപ്രദേശങ്ങളും നിർ‍ദ്ദിഷ്ട സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്നാണ് പഞ്ചായത്തുകളുടെ ആവശ്യം. വിഷയം ചർച്ച ചെയ്യാനായി അടുത്ത മാസം എട്ടിന് വനംമന്ത്രി യോഗം വിളിച്ചു.

ജൈവവൈവിധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യം, മേഖലയുടെ ഭൂമിശാസ്തരപരമായ പ്രത്യേകത തുടങ്ങി വിവിധ കാരണങ്ങൾ പരിഗണിച്ചാണ് പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കുന്നത്. സങ്കേതങ്ങളുടെ പടിഞ്ഞാറ്‌ ഭാഗത്തേക്ക് 2.72 കിലോമീറ്റർ, വടക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തേക്ക് 2.39 കിലോമീറ്റർ, തെക്ക്‌–പടിഞ്ഞാറ്‌ ഭാഗത്തേക്ക് 1.16 കിലോമീറ്റർ, തെക്ക്‌ ഭാഗത്ത്‌ 0.22 കിലോമീറ്റർ. ഇങ്ങനെയാണ് നിർദ്ദിഷ്ട സംരക്ഷിത മേഖല. സംരക്ഷിത മേഖലയിൽ ഖനനവും പാറമകളും വൻകിട വ്യവസായങ്ങളും അനുവദിക്കില്ല.

ജലവൈദ്യുതി പദ്ധതികൾ, വൻകിട ഫാമുകൾ, തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, ചൂളകൾ, വിറകിന്റെ വ്യാവസായിക ഉപയോഗം, സ്‌ഫോടക വസ്‌തുക്കളുടെ സംഭരണം, എന്നിവയും അനുവദിക്കില്ല. അനുവാദമില്ലാതെ മരം മുറിക്കാനാകില്ല. ഒരു കിലോമീറ്റർ ചുറ്റളവിൽ പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ അനുവദിക്കില്ല. വീട് നിർമ്മാണവും റോഡ് വികസനവും അനുവദിക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവ‍ർത്തനങ്ങൾക്ക് അനുമതിയുണ്ടാകും.

കരട് വിജ്ഞാപനം അനുസരിച്ച് അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളുടെ പ്രദേശങ്ങൾ സംരക്ഷിത മേഖലയിൽ ഉൾപ്പെടും. അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളാണ് സംരക്ഷിത മേഖലയിലുൾപ്പെടുക. 2019ൽ കേന്ദ്രസ‍ർക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശങ്ങൾ തേടിയിരുന്നു. ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനം അന്ന് കേന്ദ്രത്തെ അറിയിച്ചത്. പേപ്പാറ, നെയ്യാർ സങ്കേതകളുടെ അതിർത്തിയും നിശ്ചയിച്ച് അറിയിച്ചിരുന്നില്ല. 

കരട് വിജ്ഞാപനത്തിൽ അറുപത് ദിവസത്തിനുള്ളിൽ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അഭിപ്രായം അറിയിക്കാം. ഇതിന് ശേഷമായിരിക്കും അന്തിമ വിജ്ഞാപനവും, സംരക്ഷിത മേഖലയ്ക്കായുളള മാസ്റ്റ‍ർ പ്ലാനും. പഞ്ചായത്തുകൾ ആശങ്ക ഉന്നയിച്ച സാഹചര്യത്തിലാണ് വനംമന്ത്രി യോഗം വിളിച്ചത്. എട്ടിന് ചേരുന്ന യോഗത്തിൽ ജനപ്രതിനിധിനകളും ഉദ്യോഗസ്ഥരും പങ്കെടുക്കും. 

Related Articles

Leave a Reply

Back to top button