
കോഴിക്കോട് : രാമനാട്ടുകര നടപ്പാതയില്‍ നില്‍ക്കുകയായിരുന്നയാളെ ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.
കൊണ്ടോട്ടി പനയംപറമ്ബ് ദാനിഷ് മിൻഹാജ് (18) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രി രാമനാട്ടുകര സുരഭിമാളിന് സമീപത്തെ പള്ളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി നടപ്പാതയില്‍ നില്‍ക്കുന്നയാളെ ദാനിഷ് മിൻഹാജ് ക്രൂരമായി മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി കടന്നുകളയുകയുമായിരുന്നു.
ജില്ല ഡെപ്യൂട്ടി കമീഷണര്‍ കെ.ഇ. ബൈജു ഐ.പി.എസിന്റെ കീഴിലുള്ള സിറ്റി സ്പെഷല്‍ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടര്‍ പി.എസ്. ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജുകളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മിൻഹാജിനെ കസ്റ്റഡിയിലെടുത്തത്.
വീട്ടില്‍ പോകാതെ വില കുറഞ്ഞ ലോഡ്ജുകളില്‍ റൂമെടുത്ത് താമസിക്കുകയും കോഴിക്കോട് ബീച്ച്, പാളയം, രാമനാട്ടുകര തുടങ്ങി വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങിനടന്ന് കവര്‍ച്ച നടത്തുകയും സംഘത്തില്‍പ്പെട്ടയാളുമാണ് മിൻഹാജ്. ലഹരിമരുന്നിന്റെ അമിതമായ ഉപയോഗവും ഇയാള്‍ക്കുണ്ട്. കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.
സബ് ഇൻസ്പെക്ടര്‍മാരായ സൈഫുല്ല, എസ്. അനൂപ്, സ്പെഷല്‍ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടര്‍ ഒ. മോഹൻദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അര്ജുൻ, രാകേഷ് ചൈതന്യം, സീനിയര്‍ സി.പി.ഒ കെ. സുധീഷ്, കെ.ടി. ശ്യാം രാജ്, കെ. സുകേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.





