ആകാശത്ത് വട്ടമിട്ട് പറന്നു, പിന്നാലെ അപകട സന്ദേശം; അമേരിക്കയുടെ ബോയിംഗ് കെസി-135 വിമാനം കാണാതായി

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കർ പേർഷ്യൻ ഗൾഫിന് മുകളിലായി കാണാതായി. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയുണ്ടായ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം നോക്കിക്കാണുന്നത്.
യുഎഇയിലെ അൽ ദഫ്ര സൈനിക താവളത്തിൽ നിന്നും പറന്നുയർന്ന വിമാനവുമായുള്ള ബന്ധം ഖത്തറിന് സമീപത്ത് വെച്ചാണ് നഷ്ടമായത്. കാണാതാകുന്നതിന് തൊട്ടുമുൻപ് വിമാനത്തിൽ നിന്ന് ‘7700’ എന്ന അടിയന്തര അപായ സന്ദേശം ലഭിച്ചിരുന്നതായി ഫ്ലൈറ്റ്റഡാർ24 ഡാറ്റ വ്യക്തമാക്കുന്നു.ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം വിമാനം പെട്ടെന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിച്ചിട്ടുണ്ട്. ഗുരുതരമായ സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴാണ് പൈലറ്റുമാർ ഇത്തരമൊരു അപകട സന്ദേശം (7700) നൽകുന്നത്. ഖത്തറിന് മുകളിൽ വെച്ച് സിഗ്നലുകൾ പൂർണ്ണമായും നിലച്ചു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഇറാഖിൽ വെച്ച് സമാനമായ ഒരു വിമാനം അമേരിക്കയ്ക്ക് നഷ്ടമായിരുന്നു. അതിനാൽ തന്നെ അട്ടിമറി സാധ്യതയടക്കം തള്ളിക്കളയാനാവില്ല.സൈന്യത്തിന്റെ ‘പറക്കുന്ന പെട്രോൾ പമ്പ്’ എന്നറിയപ്പെടുന്ന ഈ വിമാനങ്ങൾ മറ്റ് യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.





