
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. സമീപവാസിയായ അബൂബക്കര്‍ (68) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടന്നശേഷം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ നടത്തുന്നതിനിടെയും പ്രതി സ്ഥലത്തുണ്ടായിരുന്നു.
കൊല നടത്തിയശേഷവും രക്ഷപ്പെടാൻ ശ്രമിക്കാതെ യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി പൊലീസ് നടപടിക്കിടെയും സ്ഥലത്ത് തുടര്‍ന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടും ഇയാള്‍ പ്രതികരിച്ചിരുന്നു.
തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെ ഞായറാഴ്ച്ച വൈകുന്നേരമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിറകുവശത്തെ വാതിൽ ചവിട്ടി തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകു പൊടി വിതറിയിരുന്നു. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകൾ കണ്ടെത്തിയിരുന്നു. ഇതിനാൽ തന്നെ കൊലപാതകമാണെന്ന ഉറപ്പിച്ചായിരുന്നു പൊലീസ് അന്വേഷണം. ഹംലത്തിന്റെ ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ, ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലിസ് പറഞ്ഞത്. ഹംലത്തിന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു.
കെഎസ്ഇബി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ വൈദ്യുതി കണക്ഷൻ ഞായറാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിച്ഛേദിച്ചതെന്ന് കണ്ടെത്തി. വൈദ്യുതി മീറ്ററിൽ നിന്നു മെയിൽ സ്വിച്ചിലേക്കുള്ള വയർ വലിച്ചൂരിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവിടെ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.





