റിഫയുടെ മരണത്തിൽ ദുരൂഹത ഉയർത്തി ശബ്ദസന്ദേശം; മെഹ്നാസിന്റെ സുഹൃത്തിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നതായി സന്ദേശത്തിൽ

കോഴിക്കോട്: വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ് സഹോദരനു അയച്ച വാട്സാപ് ശബ്ദ സന്ദേശങ്ങൾ പുറത്ത്. റിഫയുടെ മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നതാണ് ശബ്ദസന്ദേശം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണു റിഫ മെഹ്നുവിനെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് നടന്ന സംഭവമായതിനാൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. റിഫ അയച്ച കൂടുതൽ സന്ദേശങ്ങൾ കൈവശമുണ്ടെന്നും ഉടൻ പുറത്തു വിടുമെന്നും സഹോദരൻ പറഞ്ഞു. ദുബായിലും ഇവിടെയും പരാതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അഭിഭാഷകനെ ഉടൻ സമീപിക്കുമെന്ന് കുടുംബം പറഞ്ഞു.
രാത്രി താമസ സ്ഥലത്ത് വച്ച് ഭർത്താവ് മെഹ്നാസിന്റെ സുഹൃത്തിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നതായാണു റിഫയുടെ ശബ്ദ സന്ദേശത്തിൽ വിവരിക്കുന്നത്. ഭാഗങ്ങളാക്കി തിരിച്ച ഫ്ളാറ്റിൽ മെഹ്നാസിനും റിഫയ്ക്കും ഒപ്പം മെഹ്നാസിന്റെ സുഹൃത്തും താമസിച്ചിരുന്നു. റിഫയുടെ സന്ദേശം ലഭിച്ചപ്പോൾ സഹോദരൻ വിളിച്ചെങ്കിലും നേരിൽ കണ്ട് സംസാരിക്കാൻ വരാമെന്നായിരുന്നു ഇരുവരും പറഞ്ഞത്. ശബ്ദ സന്ദേശത്തിൽ റിഫ പറയുന്നത്– ‘മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്നതിന്റെ ക്ഷീണത്തിലാണ് ഉറങ്ങിയത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി (സുഹൃത്തിന്റെ പേര് പറയുന്നു) എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാൻ ഓഫാക്ക്ന്ന്, എന്തൊക്കെയോ കളിക്ക്ന്ന്.
മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ ഞാൻ കിടന്നുറങ്ങുന്നത്. എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം (സുഹൃത്തിന്റെ പേര് പറയുന്നു) ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസ്സു മാറുകയെന്ന് അറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിനു ഇല്ല.’ മൂന്നു മാസം മുൻപാണ് ഇവർ ദുബായിലേക്ക് പോയത്.





