Kozhikode

കുറ്റ്യാടിയിൽ ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ കേസ്

Please complete the required fields.




കോഴിക്കോട് : എംഡിഎംഎയെന്ന മാരക രാസലഹിരി കച്ചവടക്കാർ നടത്തിയ ലൈംഗിക ചൂഷണത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റ്യാടിയിൽ നിന്ന് പുറത്ത് വരുന്നത്. ഇരകൾ വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളുമാണെന്നതും കെണി ഒരുക്കിയത് യുവ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘമാണെന്നതും പ്രശ്നത്തിൻ്റെ ഗൗരവം ഏറ്റുന്നു. ഒടുവിൽ തെളിവുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ദുരനുഭവം തുറന്ന് പറയാൻ പൊലീസിന് മുന്നിലെത്തി. ലഹരി നൽകി ലൈംഗിക ചൂഷണം നടത്തിയ കേസിൽ പ്രതിയായ അജ്നാസിനെതിരെ ഇതോടെ വീണ്ടും ഒരു പോക്സോ കേസ് കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്തു.

കുറ്റ്യാടി രാസലഹരി പീഡനകേസിലെ പ്രതി അജ്നാസ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും ലൈംഗികപീഡനത്തിന് ഇരയാക്കിയതായാണ് പുതിയ കേസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതി അജ്നാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ പതിനേഴുകാരനെ എം ഡി എം എ നൽകി അജ്നാസും ഭാര്യയും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരനൊപ്പം ഉണ്ടായിരുന്ന പതിനഞ്ചുകാരിയെയും അജ്നാസ് പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയിരുന്നു. ഭാര്യയുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു പ്രതി അജ്നാസ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

കുട്ടി ഈ കാര്യം നേരത്തെ തന്നെ പൊലീസിൽ മൊഴിയായി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയും മൊഴിനല്കിയതോടെയാണ് പ്രതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടെ രജിസ്റ്റർ ചെയ്തത്. കേസിൽ ഇനിയും നിരവധി പെൺകുട്ടികളും ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. അവരുടെ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.
നിലവിൽ ആദ്യ പോക്‌സോ കേസിൽ ഒന്നാം പ്രതിയായ കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്നാസും രണ്ടാം പ്രതിയായ ഭാര്യ മിസ്‌രിയും റിമാന്റിലാണ്.

അതേസമയം കേസിലെ പ്രതികളിൽ നിന്നും പോലീസുകാർ രാസലഹരി വാങ്ങാറുണ്ടെന്ന് പതിനെട്ടുകാരൻ മൊഴി നൽകി. കുറ്റ്യാടി സ്റ്റേഷനിലെ പൊലീസുകാരൻ കാറിലെത്തി എം ഡി എം എ വാങ്ങുന്നത് കണ്ടതായാണ്പീഡനത്തിനിരയായ പതിനെട്ടുകാരൻ മൊഴി നൽകിയിട്ടുള്ളത്. പൊലീസുമാരുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കേസ് കൊടുക്കാൻ പേടിയായിരുന്നെന്നും കുട്ടി പറഞ്ഞു. താൻ ഈ പീഡനവിവരം പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ തന്റെ മുന്നിൽ നിന്ന് തന്നെ ഫോൺ എടുത്ത് കുറ്റ്യാടി സ്റ്റേഷനിലെ പോലീസുകാരന്റെ നമ്പർ എടുത്ത് നീ അവിടെ പോയത് ഒരു കാര്യവുമില്ല സ്റ്റേഷനിൽ എന്റെ ആളുകളാണ് ഉള്ളതെന്ന് പ്രതി അജ്‌നാസ് പറഞ്ഞതായി പതിനെട്ടുകാരൻ വെളുപ്പെടുത്തിയിരുന്നു. ഇതിൽ ആരാണ് ആ പൊലീസ് എന്ന് കൃത്യമായി അറിയിച്ചാൽ അയാൾക്കെതിരെ കേസെടുക്കുമെന്നും അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Back to top button