എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൾസർ ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിൽക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

കേരളത്തിനകത്തും പുറത്തുമായി നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ യുവാക്കളെ വർക്കല പൊലീസ് അറസ്റ്റു ചെയ്തു. വർക്കലയിലും പരിസര പ്രദേശങ്ങളിലും നടന്ന വിവിധ മോഷണകേസുകളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന മോഷ്ടിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവർ കുടുങ്ങിയത്.
വർക്കല വെട്ടൂർ അയന്തി സ്വദേശി വിഷ്ണു, കല്ലമ്പലം മാവിൻമൂട് സ്വദേശി കൃഷ്ണകുമാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കേരളത്തിന് അകത്തും പുറത്തുമായി 36 മോഷണ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിഷ്ണു. വിവിധ സ്റ്റേഷനുകളിലായി 6 മോഷണകേസുകളാണ് കൃഷ്ണ കുമാറിനുള്ളത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് ഇവർ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് വർക്കല നടയറ ഭാഗത്ത് എത്തിച്ചു പൊളിച്ചു വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. വർക്കല എസ് ഐ അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ ഫ്രാങ്കിളിൻ, എ എസ് ഐ മാരായ മനോജ്, ബിജുകുമാർ, സിപിഒ മാരായ ഷജീർ,നിജിമോൻ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





