Palakkad

ജീവന് വേണ്ടി പിടയുന്ന കുട്ടികളെയെടുത്ത് ഓടുമ്പോൾ ആ പിതാവ് അറിഞ്ഞില്ല, മകൻ വെള്ളത്തിനടിയിലെന്ന്, നെഞ്ചുപൊട്ടി അസീസ്

Please complete the required fields.




കാഞ്ഞങ്ങാട്‌ : മാണിക്കോ​ത്തെ പള്ളിക്കുളത്തിൽ കുട്ടികൾ മുങ്ങിത്താണവിവരം നാട്ടുകാർ അറിഞ്ഞത്‌ കരയിലുണ്ടായിരുന്ന അജ്‌വാദ്‌ ഓടിച്ചെന്ന്‌ വിവരം പറഞ്ഞപ്പോഴാണ്‌. തൊട്ടടുത്തുള്ള പള്ളിയിലുണ്ടായിരുന്നവരോടാണ്‌ പറഞ്ഞത്‌.ഓടിയെത്തിയ നാട്ടുകാർ അൻവറിനെയും ഹാഷിമിനെയും മുങ്ങിയെടുത്തു. ജീവനുവേണ്ടി പിടയുന്ന രണ്ടു കുട്ടികളെയുമെടുത്ത് ആസ്പത്രിയിലേക്കു കുതിച്ച അസീസ് അറിഞ്ഞില്ല, തന്റെ മകൻ വെള്ളത്തിനടിയിൽ മരണത്തോട് മല്ലടിക്കുന്നത്. അധികം വൈകാതെ നേരിയ പ്രാണനോടെ അവനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാണിക്കോത്ത് പഴയ പള്ളിക്കുളത്തിൽ മരിച്ച അഫാസിന്റെ പിതാവ് അസീസ് നെഞ്ചുപൊട്ടിക്കരയുമ്പോൾ ആശ്വസിപ്പിക്കാനാകുന്നില്ല ആർക്കും.

പള്ളിയിൽ നിന്ന് അധികം അകലെയല്ലാത്ത പാലക്കിയിലാണ് അസീസിന്റെ വീട്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്നു അസീസ്. ഒപ്പം മകനുമുണ്ടായിരുന്നു.എപ്പോഴാണ് അവൻ എഴുന്നേറ്റ് പോയതെന്ന് അറിയില്ല. പള്ളിക്കുളത്തിൽ കുട്ടികൾ മുങ്ങിയെന്നറിഞ്ഞതോടെ ഓടിയെത്തിയവരിൽ ഒരാൾ അസീസായിരുന്നു. വെള്ളത്തിൽ നിന്ന് ആദ്യമെടുത്ത ഹാഷിമിനേയും അൻവറിനേയും കൊണ്ട് തന്റെ കാറിൽ അസീസ് കാഞ്ഞങ്ങാട് മൻസൂർ ആസ്പത്രിയിലേക്കു കുതിച്ചു. രണ്ടുകുട്ടികളേയും കാറിലെടുത്തിട്ട് മുന്നോട്ട് നീങ്ങുന്നതിനിടെ അസീസ് വിളിച്ചുപറയുന്നുണ്ട്, ഒരു കുട്ടികൂടി വെള്ളത്തിലുണ്ടെന്ന്.മൂന്നോ നാലോ പേർ കുളത്തിൽ മുങ്ങി പരിശോധിച്ചു. ആരുമില്ലെന്നുപറഞ്ഞു കയറി. പ്രദേശത്തെ ബാസിത് എന്നയാൾ ഒന്നുകൂടി മുങ്ങിനോക്കിയപ്പോഴാണ് അഫീസിനെ കണ്ടത്. പുറത്തെടുത്തപ്പോഴും ജീവനുണ്ടായിരുന്നു. അവനെയും കൊണ്ട് പ്രദേശത്തുകാർ ആസ്പത്രിയിലേക്ക് കുതിച്ചു.

മൻസൂർ ആസ്പത്രിയിലെത്തിയപ്പോഴും അവന് ജീവനുണ്ടായിരുന്നു. പേടിക്കണ്ട ജീവനുണ്ടെന്ന് പറഞ്ഞ് എല്ലാവരും അസീസിനെ ആശ്വസിപ്പിച്ചു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അഫാസിന്റെ ആ നേരിയ ശ്വാസവും നിലച്ചു.ചിത്താരി ഹിമായത്തുൽ ഇസ്‌ലാം യുപി സ്‌കൂൾ ഏഴാംതരം വിദ്യാർഥിയാണ് അഫാസ്. സഹോദരങ്ങൾ: അറഫാത്ത്, അഫ്‌ന. ചിത്താരി ഹിമായത്തുൽ ഇംഗ്ലീഷ് മീഡിയം നാലാംതരം വിദ്യാർഥിയാണ് അൻവർ. പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ കാസർകോട് ജനറൽ ആസ്പത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം അൻവറിന്റെ മൃതദേഹം സ്വദേശമായ കുടക് അയ്യങ്കേരിയിലും അഫാസിന്റെ മൃതദേഹം മാണിക്കോത്തും ഖബറടക്കും.

Related Articles

Back to top button