
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം വിജയം. പാകിസ്താനെ 7 വിക്കറ്റിനു തകർത്ത ഓസ്ട്രേലിയ ഇതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. പാകിസ്താൻ മുന്നോട്ടുവച്ച 191 റൺസ് വിജയലക്ഷ്യം 34.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 72 റൺസ് നേടിയ പാക് വിക്കറ്റ് കീപ്പർ അലിസ ഹീലിയാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 160 റൺസ് നേടിയത്. നാഹിദ ഖാൻ (9), സിദ്ര അമീൻ (2), ഒമൈമ സൊഹൈൽ (12), നിദ ദർ (5) എന്നിവരെ വേഗം നഷ്ടമായപ്പോൾ ക്യാപ്റ്റൻ ബിസ്മ മറൂഫും (78 നോട്ടൗട്ട്), ആലിയ റിയാസും (53) ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് പാകിസ്താനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 99 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഓസ്ട്രേലിയക്കായി അലന കിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അലിസ ഹീലിയും (72) റേച്ചൽ ഹെയിൻസും (34) ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. ഹെയിൻസ് വീണെങ്കിലും ഹീലിക്കൊപ്പം മെഗ് ലാനിംഗ് (35), എലിസ് പെറി (26 നോട്ടൗട്ട്), ബെത്ത് മൂണി (23 നോട്ടൗട്ട്) എന്നിവർ ചേർന്ന് ഓസ്ട്രേലിയക്ക് രണ്ടാം ജയം സമ്മാനിച്ചു. പാകിസ്താനു വേണ്ടി ഒമൈമ സുഹൈൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താൻ രണ്ട് തോൽവിയുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്.





