
വടകര : ലഹരി മരുന്നുകൾ കൈവശംവെച്ച കേസിൽ യുവാവിന് 14 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. കോഴിക്കോട് വെസ്റ്റ് മാങ്കാവ് പന്നിയങ്കര ഫാത്തിമാസിൽ കെ. ഫസലുവിനെയാണ് (35) കോഴിക്കോട് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. കൂട്ടു പ്രതികളായ പന്നിയങ്കര കണ്ണഞ്ചേരി പുനത്തിൽ ദീപക് (33), ബംഗളുരു ഗോവിന്ദപുരം ഉമർ നഗറിൽ സഫറുള്ള ഖാൻ (51) എന്നിവർ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.
എൻ.ഡി.പി.എസ് ആക്ട് 20(b)(11)(c പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, 22(c) പ്രകാരം 13 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും, 22(b)പ്രകാരം ആറു മാസം കഠിന തടവും, 21(b) പ്രകാരം ആറു മാസം കഠിന തടവുമാണ് ശിക്ഷ.
ഇതിൽ മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷയായ 14 വർഷം കഠിന തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. 2022 മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം. ഫസലുവിന്റ പന്നിയങ്കരയിലുള്ള ഫാത്തിമാസ് എന്ന വീട്ടിൽ കോഴിക്കോട് എക്സ് സൈസ് സർക്കിൾ ഇൻസ്പെക്ടർ നടത്തിയ റെയ്ഡിൽ 1435 ഗ്രാം ഹാഷിഷ് ഓയിൽ, 2.74 ഗ്രാം എം.ഡി.എം.എ, 3.5 ഗ്രാം കൊക്കയിൻ, 1.52 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടികൂടിയ കേസിലാണ് ശിക്ഷ.





