
താമരശ്ശേരി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ടസംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ മിന്നൽപ്പണിമുടക്ക് നടത്തി.
കെ.ജി.എം.ഒ.എ., ഐ.എം.എ. കേരളഘടകം എന്നിവയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിവരെ പ്രഖ്യാപിച്ച പണിമുടക്കിനെത്തുടർന്ന് മലയോരമേഖലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരിലേറെയും സമരത്തിലായിരുന്നു. ഡോക്ടറുടെ മരണവും തുടർന്നുള്ള പ്രതിഷേധപ്രഖ്യാപനവും വന്നതോടെ ബുധനാഴ്ച സർക്കാർ ആശുപത്രികളിൽ ഒ.പി.കളുടെ പ്രവർത്തനം അവസാനിപ്പിച്ചു. അത്യാഹിതവിഭാഗം മാത്രമാണ് തുറന്നുപ്രവർത്തിച്ചത്.
അത്യാഹിതവിഭാഗത്തിൽമാത്രമാണ് ചികിത്സലഭ്യമായത്. തുടർന്ന് ഡോക്ടർമാർ പ്രതിഷേധയോഗം ചേരുകയും ആശുപത്രി കോമ്പൗണ്ടിൽ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. പെട്ടെന്ന് ഒ.പി. പ്രവർത്തനം നിർത്തിയതോടെ അതുവരെ ആശുപത്രിയിൽ കാത്തുനിന്ന രോഗികളും ഒപ്പമെത്തിയവരും പ്രതിഷേധവുമായി രംഗത്തെത്തി.





