
കൊല്ലം കുന്നത്തൂരിൽ ആയുർവേദ ഡോക്ടറെ തെരുവുനായ ആക്രമിച്ചു. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനു നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഡോക്ടറുടെ വലതുകൈപ്പത്തിക്ക് പരുക്കേറ്റു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പരുക്കേറ്റ ലിബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ രംഗത്തുവന്നു. തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏൽപ്പിച്ച് ഇവർക്ക് നിശ്ചിത തുക നൽകുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് എന്ന ആശയം നടപ്പാക്കുന്നത്.
വന്ധ്യംകരണ പദ്ധതി നടപ്പാക്കുമ്പോഴും പൊതുനിരത്തുകളിൽ തെരുവ് നായകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടിടുന്നതാണ് തുടർന്ന് പോരുന്ന രീതി. ഘട്ടം ഘട്ടമായുളള എണ്ണക്കുറവേ ഇതിലൂടെ ഉണ്ടാകൂ. ഈ പ്രതിസന്ധി മറികടക്കാനാണ് പ്രൈവറ്റ് കെന്നൽസ് എന്ന ആശയവുമായി പാലക്കാട് നഗരസഭ രംഗത്തെത്തുന്നത്.
വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി പരിപാലനം താത്പര്യമുളളവരെ ഏൽപ്പിക്കും. ഭക്ഷണം, ചികിത്സ എന്നിവക്ക് നഗരസഭ നിശ്ചിത തുക നൽകും. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് നീക്കം.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കാഞ്ഞങ്ങാട് നഗരസഭയും അനുമതി തേടിയിരുന്നു. വിഷയത്തിൽ സുപ്രിംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോടതിയിൽ നഗരസഭ ഉടൻ അപേക്ഷ സമർപ്പിക്കും.
നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് കർമ പദ്ധതി ആവിഷ്കരിക്കാൻ അടിയന്തര കൗൺസിൽ യോഗം ചേർന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഹോട്ട്‌സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തതും കാഞ്ഞങ്ങാട് നഗരസഭയിലാണ്. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാനുള്ള അനുമതിക്കായി സുപ്രിംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരാനാണ് നഗരസഭയുടെ തീരുമാനം.
തെരുവുനായ ആക്രമണം തടയാൻ നഗരസഭാ പരിധിയിൽ വിപുലമായ കർമപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ കണ്ടത്തി ചെമ്മട്ടംവയലിൽ ആരംഭിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിക്കും. കൂടാതെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനൊപ്പം ലൈസൻസും നൽകുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്താനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.





