
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.
പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29ന് ഓണാഘോഷ പരിപാടികള്‍ നടത്തുകയും അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും. ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയില്‍ മാത്രം 27-ന് പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. കാസര്‍കോഡ് ജില്ലയില്‍ 27ന് നടക്കേണ്ട പരീക്ഷ 29ന് നടത്തുകയും, പരീക്ഷയ്ക്ക് ശേഷം ഓണാഘോഷം നടത്തുകയും ചെയ്യും.അതേസമയം, സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എപ്പോഴും പഴഞ്ചൻ രീതികൾ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും. നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെയാണ് പുതിയ ആശയം മന്ത്രി പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.





