കോഴിക്കോട് വിമാനത്താവളം വഴി ഹെറോയിന്‍ കടത്തിയ വിദേശവനിതക്ക് 32 വര്‍ഷം കഠിനതടവും പിഴയും

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴി 4.9 കിലോ ഹെറോയിന്‍ കടത്തുന്നതിനിടെ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ വിദേശവനിതക്ക് 32 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആഫ്രിക്കയിലെ സാംബിയ സ്വദേശിനിയായ ബിഷാല സോക്കോയെയാണ് (43) മഞ്ചേരി എന്‍.ഡി.പി.എസ് കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. രണ്ട് വകുപ്പിലായി 16 വര്‍ഷം വീതം കഠിനതടവ്, ഓരോ ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.
തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 16 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം രണ്ട് വകുപ്പിലും ആറുമാസം വീതം അധിക കഠിനതടവ് അനുഭവിക്കണം. അറസ്റ്റിലായതിനുശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. റിമാൻഡില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യാനും കോടതി വിധിച്ചു. 2021 സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ജൊഹാനസ്ബര്‍ഗില്‍നിന്ന് ഖത്തര്‍ എയര്‍വേസില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരിയെ ഇന്റലിജന്‍സ് ഓഫിസര്‍ ഷാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്.





