
കോഴിക്കോട്: ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ട കോഴിക്കോട് പോലുരിൽ മറ്റൊരു വീട്ടിൽ വിളളൽ കണ്ടെത്തി. മുഴക്കം കേട്ട വീടിന്റെ സമീപത്തുളള വീട്ടിലാണ് വിളളൽ. മുഴക്കം കേട്ട വീട് താമസയോഗ്യമല്ലെന്ന കേന്ദ്ര ഭൗമഗവേഷണ കേന്ദ്രത്തിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ വീട്ടുകാരെ പുനരധിവസിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കത്ത് നൽകി.
രണ്ട് മാസം മുമ്പാണ് പോലൂരിലെ ബിജുവിന്‍റെ വീടിന്റെ അടി ഭാഗത്ത് നിന്ന് മുഴക്കം കേൾക്കാൻ തുടങ്ങിയത്. തുടർന്ന് കേന്ദ്ര ഭൗമ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. മണ്ണൊലിപ്പാവാം ശബ്ദത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മഴക്കാലത്ത് നടത്തിയ പഠനം കൃത്യമാവാൻ സാധ്യത കുറവാണെന്നും വേനൽക്കാലത്ത് സമാന പഠനം നടത്തണമെന്നും ഭൗമ ഗവേഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ടിലുണ്ട്.
സോയിൽ പൈപ്പിംഗ് അല്ലെന്നും വീട് നിൽക്കുന്ന ഭൂമിക്കടിയിലെ വെള്ളത്തിൻ്റെ ഒഴുക്ക് ഈ അസാധാരണ പ്രതിഭാസത്തിന് കാരണമായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെയാണ് സമീപത്തുളള വീട്ടിലും വിളളൽ കണ്ടെത്തിയ്. ബിജുവിന്‍റെ അമ്മ ജാനകി താമസിക്കുന്ന വീട്ടിലാണ് വിളളൽ. ഈ സാഹചര്യത്തിലാണ് ഇവരെ പുനരധിവസിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിച്ചത്. ഒരുമാസത്തിലേറെയായി വാടക വീട്ടിലാണ് ബിജു കഴിയുന്നത്. സർക്കാരിന്‍റെ തുടർ തീരുമാനത്തിനായി കാക്കുകയാണെന്ന് ബിജു പറഞ്ഞു.





