വില്ലേജ് ഓഫീസുകളിൽ നിർബന്ധിത വാർഷിക കണക്കെടുപ്പ് നിലച്ചിട്ട് ഏഴ് വർഷം, വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളിൽ നിര്‍ബന്ധിത വാര്‍ഷിക കണക്കെടുപ്പ് നിലച്ചിട്ട് ഏഴ്വര്‍ഷമാകുന്നു. ഭൂമി സംബന്ധമായ രേഖകളുടെ കൃത്യതയും പരിപാലനവും ഉറപ്പാക്കുന്നിനുള്ള കണക്കെടുപ്പ് നിലച്ചതോടെ വില്ലേജ് ഓഫീസ് രേഖകളിലെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ക്രയ വിക്രയങ്ങൾ മുതൽ കോടതി വ്യഹാരങ്ങൾക്ക് വരെ രേഖകളിലെ കൃത്യതയില്ലായ്മ തിരിച്ചടിയുമാണ്.
ഒരു വില്ലേജ് ഓഫീസിന് കീഴിലെ ഭൂമി സംബന്ധിച്ച നിർബന്ധിത മുതൽ നിർണയ പരിശോധനയാണ് ജമബന്തി. ഭൂമി സംബന്ധിച്ച രേഖകളുടെ കൃത്യത സംരക്ഷണം പരിപാലനം എന്നിവ ഉറപ്പാക്കുന്നതിനാണ് വര്‍ഷാ വര്‍ഷം പരിശോധന നടത്തുന്നത്. പുറംപോക്ക് രജിസ്റ്റർ, പോക്കുവരവ് , ക്രയവിക്രയങ്ങൾ, തുടങ്ങി നികുതി പിരിവ് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഒപ്പ് വച്ച് തുടർ നടപടികളിലേക്ക് കടക്കുന്ന നടപടിയാണിത്. ജില്ലാ കളക്ടറോ, കലക്ടർക്ക് വേണ്ടി ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനോ നിര്‍ബന്ധമായം പരിശോധന നടത്തണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും 2015 മുതൽ ഇത് കൃത്യമല്ല. ഇതോടെ ഭൂമി സംബന്ധിച്ച വ്യക്തത വില്ലേജ് ഓഫീസുകളിലെ രേഖകൾക്ക് ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ്
ഒന്നിന് പിറകെ ഒന്നായി വന്ന പ്രളയം കോവിഡ് മഹാമാരി തെരഞ്ഞെടുപ്പ് തുടങ്ങിയ തിരക്കുകൾ മൂലം വാർഷിക കണക്കെടുപ്പ് നടത്താനായില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉദ്യോഗസ്ഥരുടേയും ഓഫീസ് കെട്ടിടങ്ങള്ളുടേയും മാറ്റങ്ങളും ഡിജിറ്റൽ വൽക്കരണവു മെല്ലാം നടക്കുന്നതിനിടെ ഇത്രയും കാലം വീഴ്ച ഉണ്ടാക്കിയ അവ്യക്തതകൾ എത്രമാത്രം കൃത്യമായി പരിഹരിക്കാൻ കഴിയും എന്നതിൽ സംശയവും ബാക്കിയാണ്.





