
കോഴിക്കോട്: സ്കൂൾ തുറക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കങ്ങളുമായി സ്കൂളുകൾ. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ എല്ലാ നിലയിലും സജ്ജമായി എന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധികൃതർക്ക് നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ചേർന്ന യോഗത്തിലാണു നിർദേശം. സംസ്ഥാനതല പ്രവേശനോത്സവം ജൂൺ 1ന് രാവിലെ 9.30നു മുഖ്യമന്ത്രി നിർവഹിച്ച ശേഷം 10.15ന് ആണ് ജില്ലാതല ഉദ്ഘാടനം നടത്തേണ്ടത്.
ദീർഘനേരമുള്ള പ്രസംഗങ്ങൾക്കു പകരം കുട്ടികളുമായി സംവദിക്കുന്ന തരത്തിലുള്ള അവതരണങ്ങൾക്ക് പ്രാധാന്യം നൽകണം. കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ ഒഴിവാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ അശ്വിനി മിശ്ര, ഡിഡിഇ വി.പി.മിനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സെക്രട്ടറി അഹമ്മദ് കബീർ, സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എ.കെ.അബ്ദുൽ ഹക്കീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സ്കൂളുകൾക്കു നൽകിയ നിർദേശങ്ങൾ
∙ സ്കൂളും പരിസരവും ശുചീകരിക്കണം. ക്ലാസ് മുറികൾ പ്രത്യേകം ശ്രദ്ധിക്കണം. ശുചിമുറികൾ, കളിസ്ഥലങ്ങൾ എന്നിവ ശുചിയായി സൂക്ഷിക്കണം.
∙ കിണർ, വാട്ടർ ടാങ്ക് എന്നിവ അണുവിമുക്തമാക്കണം. ശുദ്ധജല സാംപിൾ ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കണം.
∙ അടുക്കളയും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കണം. പാചക തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
∙ കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും വാഹനത്തിലെ ജീവനക്കാരുടെ കാര്യത്തിൽ പൊലീസിന്റെ സർട്ടിഫിക്കറ്റ് ഉറപ്പാക്കണം,
∙ ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം. ക്ലാസ് മുറികളിലോ പുറത്തോ ഇത്തരം മാളങ്ങളോ കുഴികളോ ഉണ്ടാകരുത്.
∙ സ്കൂൾ പരിസരത്ത് അപകടകരമായ മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ചു മാറ്റണം. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ, സ്റ്റേ തുടങ്ങിയവ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടി സ്വീകരിക്കണം.
∙ സ്കൂളുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് വിദ്യാർഥികളുടെ സഞ്ചാരത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
∙ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. 12 മുതൽ 14 വയസ്സു വരെയുള്ള വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സീൻ എടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണം.





