രാജേഷിന് വിട നൽകാനൊരുങ്ങി നാട്; കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽപെട്ട് മരിച്ച രാജേഷിന്റെ സംസ്കാരം വൈകീട്ട് നാലുമണിയോടെ

കക്കട്ട് : കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽപെട്ട് മരിച്ച സ്കൂട്ടർയാത്രികനായ രാജേഷിന് വിടനൽകാനൊരുങ്ങി നാട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം അല്പസമയത്തിനുള്ളിൽ വീട്ടിൽ എത്തിക്കും. വീട്ടുവളപ്പിലെ പൊതുദർശനത്തിനു ശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ ഇല്ലത്ത് മീത്തൽ രാജേഷ്( 46 ) ആണ് അപകടത്തിൽ മരിച്ചത്.അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ്സിന്റെ കാറ്റിൽ രാജേഷ് ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.നിയന്ത്രണം വിട്ട സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും , ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറായ മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.





