പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് വൻ കവർച്ച; തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ പിടിയിലായി. കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.
കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയിലുള്ള ദേശീയപാതയോരത്തെ എട്ടോളം വീടുകളിൽ ഇവർ കവർച്ച നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു.പകൽ സമയങ്ങളിൽ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിംഗും തൊഴിലാക്കിയായിരുന്നു ഇവർ മോഷണത്തിനുള്ള വീടുകൾ കണ്ടെത്തിയിരുന്നത്. ആൾതാമസമില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു മാസമായി ഇവർ കവർച്ച തുടരുകയായിരുന്നു.മോഷണ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഗുഡ്‌സ് ഓട്ടോറിക്ഷ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
ഇന്ന് പുലർച്ചെ പോലീസ് സംഘവും ജാഗ്രതാ സമിതിയും ചേർന്ന് നടത്തിയ നിരീക്ഷണത്തിനിടയിൽ മോഷണശ്രമത്തിനിടെയാണ് ഒരാൾ പിടിയിലായത്. സംഘത്തിൽപ്പെട്ട മൂന്നാമനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.





