Kottayam
ലോഡിറക്കാൻ പിന്നോട്ടെടുത്ത ടിപ്പറിനടിയില്‍ അകപ്പെട്ടു; കോട്ടയത്ത് കെട്ടിട ഉടമയ്‌ക്ക് ദാരുണാന്ത്യം

കോട്ടയം: കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പർ പിന്നോട്ട് എടുക്കുന്നതിന് ഇടയില്‍ അകപ്പെട്ട് കെട്ടിട ഉടമയ്‌ക്ക് ദാരുണാന്ത്യം.
കുറവിലങ്ങാട് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമാണ് സംഭവം. ഡല്‍ഹി സെൻട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ജോസ് മാത്യുവാണ് മരിച്ചത്.
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു അപകടം. കുറവിലങ്ങാട്-വൈക്കം റോഡില്‍ മൂവാങ്കല്‍ ഭാഗത്ത് ചൂളയ്‌ക്കല്‍ ഷാപ്പിന് സമീപമാണ് സംഭവം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജോസ് മാത്യു ഇവിടെ എത്തുന്നത് പതിവാണ്. ടിപ്പർ പിന്നോട്ട് എടുക്കവെ ജോസ് മാത്യു വാഹനത്തിന് അടിയില്‍ പെടുകയായിരുന്നു.
ക്രെയിൻ എത്തിച്ച് ടിപ്പർ ഉയർത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.





