
കുന്നമംഗലം : ഈസ്റ്റ് കാരന്തൂരിൽ അടച്ചിട്ട കടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ചില്ലുകൾ തകർന്നു. ഇന്നലെ രാവിലെ ആറരയോടെ ആണ് നിഹാൽ ട്രേഡേഴ്സിന്റെ ചില്ലു തകർത്തു കാട്ടുപന്നി അകത്തു കടന്ന് നാശനഷ്ടം ഉണ്ടാക്കിയത്. പരിസരത്തുള്ളവർ ബഹളം വച്ചതോടെ മറ്റൊരു ഭാഗത്തെ ചില്ല് തകർത്തു പുറത്തു കടന്നു കടയുടെ പിന്നിലെ വഴിയിലൂടെ ഓടിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഹാർഡ്‌വെയർ കടയുടെ അകത്തു അടുക്കി വച്ച സാധനങ്ങൾക്ക് ഇടയിലൂടെ ഓടിക്കയറി മറ്റൊരു വശത്തു കൂടെ പുറത്തേക്കും ഓടുന്നതിനിടെയാണു ചില്ലുകൾ തകർന്നത്. സമീപത്തെ ഇട റോഡിലൂടെയാണ് പന്നി ദേശീയപാതയിൽ എത്തിയതെന്നാണു സംശയം. ഇതുവരെ കാട്ടുപന്നിയുടെ സാന്നിധ്യം ഇല്ലാതിരുന്ന ജനവാസ മേഖലയിലും ദേശീയപാതയോരത്തും കാട്ടുപന്നി ആക്രമണം നടത്തിയത് നാട്ടുകാരെയും യാത്രക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.





