Palakkad

സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോർച്ചറിയിൽ അതിക്രമിച്ചുകയറി

Please complete the required fields.




പാലക്കാട്: ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അതിക്രമിച്ചുകയറിയ രണ്ടുപേര്‍ അറസ്റ്റില്‍. കല്‍മണ്ഡപം മുനിസിപ്പല്‍ ലൈനില്‍ അജിത്ത് (26), കരിങ്കരപ്പുള്ളി ചെങ്കോല്‍ വീട്ടില്‍ ശ്രീജിത്ത് (36) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു സംഭവം.

ഞായറാഴ്ച വൈകീട്ട് ഏഴരയ്ക്ക് വാഹനാപകടത്തില്‍ മരിച്ച വലിയപാടം സ്വദേശിയുടെ മൃതദേഹം കാണാനാണ് മോര്‍ച്ചറിയില്‍ കയറിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഇരുവരുടെയും സുഹൃത്തായിരുന്നു മരിച്ചയാള്‍. അജിത്തും ശ്രീജിത്തും ആശുപത്രിയില്‍ എത്തിയപ്പോള്‍ മൃതദേഹം കാണാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞതായി പറയുന്നു. വാക്കുതര്‍ക്കമുണ്ടായെങ്കിലും ഇരുവരും തിരികെ പോയി. രാത്രി എട്ടരയോടെ ഇരുവരും മോര്‍ച്ചറിക്കുമുന്നിലെത്തി വാതിലിന്റെ പൂട്ട് പൊട്ടിക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ശബ്ദംകേട്ട് മോര്‍ച്ചറിയുടെ സമീപമെത്തിയപ്പോഴാണ് രണ്ടുപേര്‍ ചേര്‍ന്ന് മോര്‍ച്ചറിയില്‍ കയറാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടനെ അധികൃതരെ അറിയിച്ചു. ഇതിനിടെ പടിയുടെ പൂട്ടുപൊട്ടിച്ച് ഇവര്‍ അകത്തുകയറി. ഉടനെ ആശുപത്രിപരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സ്ഥലത്തെത്തി മോര്‍ച്ചറിയില്‍നിന്ന് ഇരുവരെയും പുറത്തെത്തിച്ചു കസ്റ്റഡിയിലെടുത്തു. രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യകേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയതിന് പ്രത്യേകം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും നിരവധി അടിപിടി, കളവു കേസുകളില്‍ മുമ്പ് പ്രതികളായിട്ടുള്ളവരാണെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പറഞ്ഞു.

Related Articles

Back to top button