
കോഴിക്കോട്: ഒരുവർഷം മുൻപ് ബംഗാൾ സ്വദേശിയുടെ കയ്യിൽനിന്ന് ഒരു കിലോയിലധികം സ്വർണം കവർന്ന കേസിലെ മുഖ്യസൂത്രധാരൻ മൂന്നാറിൽ പിടിയിലായി. ചേളന്നൂർ പുനത്തിൽ ശ്യാമം വീട്ടിൽ കെ.പി. ഹനുരാജാണ് (53) സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലായത്. ഒരു വർഷത്തോളം വേഷം മാറി ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ മൂന്നാറിലെത്തിയ പൊലീസ് സംഘം നാടകീയമായാണ് പിടികൂടിയത്.
2021 സെപ്റ്റംബർ 20ന് രാത്രിയിലാണു സ്വർണം തട്ടിയെടുത്തത്. ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലിയുടെ കയ്യിൽനിന്ന് 1.200 കിലോ സ്വർണമാണു തട്ടിയെടുത്തത്. സ്വർണം ലിങ്ക് റോഡിലെ ഉരുക്കുശാലയിൽനിന്ന് മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. നാലു ബൈക്കുകളിലായെത്തിയ എട്ടു പേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപത്തുവച്ച് അക്രമിക്കുകയും കവർന്നെടുക്കുകയുമായിരുന്നു.





