
തിരുവനന്തപുരം: ബാറിനുള്ളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം, യുവാവ് പിടിയിൽ. നിരവധി കേസുകളിലെ കൂടി പ്രതിയാണ് പൊലീസ് പിടിയിലായത് . കിളിമാനൂർ കൊടുവഴന്നൂർ തോട്ടവാരം സ്വദേശി മഹേഷിനെ (32) യാണ് പൊലീസ് പിടികൂടിയത്.
ഇയാള്‍ക്കതിരെ പൊലീസ് കാപ്പ ചുമത്താന്നുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ബാറിനുള്ളിലെ കുത്ത് കേസില്‍ മഹേഷ് അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് . കാരേറ്റിലുള്ള കാർത്തിക ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം.
പ്രതി പൊട്ടിയ ബിയർ കുപ്പിയുടെ തലഭാഗം കൊണ്ട് യുവാവിനെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമണത്തിൽ യുവാവിന് നെഞ്ചിലും, തലയുടെ മുകൾ ഭാഗത്തും കാലിന്റെ തുടയിലും കുത്തേറ്റു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട മഹേഷിനെ പ്രദേശത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ പിടികൂടുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ് മഹേഷ് . ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.





