
തൃശൂര്‍: പോസ്റ്റ് ഓഫീസ് വഴി പാര്‍സലായി കഞ്ചാവ് കടത്തുകയും ഫിറ്റ്നസ് സെന്ററിന്റെ മറവില്‍ വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായ ആലപ്പുഴ സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായിരിക്കുന്നത്. തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിന് കീഴിലുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 4.7 കിലോഗ്രാം കഞ്ചാവും പിടികൂടി.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത് . തൃശൂര്‍ ചെമ്പൂക്കാവിലെ പോസ്റ്റ് ഓഫീസ് വഴിയാണ് കഞ്ചാവ് കടത്തിയത്. ഇതിന് മുമ്പ് മൂന്നുതവണ ഇതേ പോസ്റ്റ് ഓഫീസ് വഴി ലഹരിക്കടത്ത് നടത്തിയിരുന്നതായി കസ്റ്റംസ് പറയുന്നു. ഇതേരീതിയില്‍ കഞ്ചാവ് കടത്തിയതിന് ഇതേ ഫിറ്റ്നസ് കേന്ദ്രത്തിന്റെ ഉടമ നെടുപുഴ വാകയില്‍ വീട്ടില്‍ വിഷ്ണു കസ്റ്റംസിന്റെ പിടിയിലായിരുന്നു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖരായിരുന്നു ഇടപാടുകാര്‍. ഈ സംഭവത്തില്‍ രണ്ടുമാസം ജയിലില്‍കിടന്ന വിഷ്ണു ജാമ്യം കിട്ടിയശേഷം കഞ്ചാവ് കടത്ത് പുനരാരംഭിക്കുകയായിരുന്നു. ഷില്ലേങ്ങില് നിന്നുള്ള വീര്യം കൂടിയ കഞ്ചാവാണ് പിടികൂടിയത്. കിലോഗ്രാമിന് ഒരുലക്ഷത്തിലേറെ രൂപയാണ് ഇതിന്റെ വില.





