
ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തകർപ്പൻ വിജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, സായ് സുദർശന്റെ (58 പന്തിൽ 100) മിന്നും സെഞ്ചുറിയുടെ കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
തുടക്കത്തിൽ ജേക്കബ് ബേതലിനെ നഷ്ടമായെങ്കിലും വിരാട് കോലിയും (81) ദേവ്ദത്ത് പടിക്കലും (55) ചേർന്നൊരുക്കിയ 115 റൺസിന്റെ കൂട്ടുകെട്ടാണ് ആർസിബിയുടെ വിജയത്തിന് അടിത്തറ പാകിയത്.റാഷിദ് ഖാൻ പടിക്കലിനെ പുറത്താക്കിയെങ്കിലും വിരാട് കോലി പതറാതെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. പിന്നീട് വന്ന രജത് പടിധാർ, ജിതേഷ് ശർമ എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും ടിം ഡേവിഡും ക്രുനാൽ പാണ്ഡ്യയും ചേർന്ന് ടീമിനെ സുരക്ഷിതമായി വിജയതീരത്ത് എത്തിക്കുകയായിരുന്നു.
നേരത്തെ ബാറ്റിംഗിൽ ഗുജറാത്തിനായി സായ് സുദർശനെ കൂടാതെ ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ആർസിബിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ അത് മതിയാകുമായിരുന്നില്ല.





