
പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജൻ്റീനയ്ക്ക് മികച്ച ജയം. മടക്കമില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. തിയാഗോ അൽമാഡോ, ലയണൽ മെസി എന്നിവരാണ് അർജൻ്റീനയുടെ ഗോൾ സ്കോറർമാർ. 77ആം മിനിട്ട് വരെ അർജൻ്റീനയെ പിടിച്ചുനിർത്താൻ പാനമയ്ക്ക് സാധിച്ചെങ്കിലും അവസാന 12 മിനിട്ടിൽ അവർക്ക് കാലിടറുകയായിരുന്നു.
ലോകകപ്പ് ജേതാക്കളായതിനു ശേഷം അർജൻ്റീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ പരുക്കൻ കളിയാണ് പാനമ പുറത്തെടുത്തത്. പലപ്പോഴും പാനമ പ്രതിരോധം മെസിയെ കടുത്ത രീതിൽ ടാക്കിൾ ചെയ്തു. പാനമ ഗോൾ കീപ്പർ അവിശ്വസനീയ പ്രകടനം കൂടി നടത്തിയതോടെ അർജൻ്റീനയ്ക്ക് പ്രതിരോധപ്പഴുതൊന്നും ലഭിച്ചില്ല. മെസിയുടെ ഒരു ഫ്രീകിക്ക് പാനമ ഗോൾ കീപ്പർ ഹോസെ ഗുഏറ അസാമാന്യ മെയ്വഴക്കത്തോടെ തടഞ്ഞു. മറ്റൊന്ന് പോസ്റ്റിൽ തട്ടി മടങ്ങി. 77ആം മിനിട്ട് വരെ അർജൻ്റീനയെ തടഞ്ഞുനിർത്താൻ പാനമയ്ക്ക് സാധിച്ചു. 78ആം മിനിട്ടിൽ മെസിയുടെ മറ്റൊരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും റീബൗണ്ടിലൂടെ തിയാഗോ അൽമാഡോ വലകുലുക്കി.
89ആം മിനിട്ടിൽ വീണ്ടുമൊരു ഫ്രീ കിക്ക്. ഇത്തവണ മെസിക്ക് പിഴച്ചില്ല. പാനമ ഗോൾ കീപ്പറെ മറികടന്ന് പന്ത് വല ചലിപ്പിച്ചു. ഈ ഗോളോടെ തൻ്റെ കരിയറിലെ 800ആം ഗോളാണ് മെസി നേടിയത്.





