Kozhikode

ശ്രീരാം വെങ്കട്ടരാമന്റെ നിയമനത്തിൽ ക്യാപ്സൂളുമായി സുന്നി പ്രഭാഷകൻ, പിന്നിൽ നിന്ന് കുത്തല്ലെയെന്ന് അണികൾ

Please complete the required fields.




കോഴിക്കോട് : എപി സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സിറാജ് ദിനപ്പത്രത്തിലായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊന്ന കെ എം ബഷീർ ജോലി ചെയ്തിരുന്നത്. ശ്രീരാമിനെ ആലപ്പുഴ കളക്ടറാക്കിയപ്പോൾ ഇതേ പത്രം നൽകിയ വാർത്തയിൽ ശ്രീരാമിനെ തരം താഴ്ത്തി എന്ന മട്ടിലാണ് വ്യാഖ്യാനിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുട‍ർന്ന് എപി സുന്നികളുടെ സംഘടനയായ കേരളമുസ്ലിം ജമാഅത്ത് സെക്രട്ടറിയേറ്റ് മാർച്ചടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെയാണ് എപി സുന്നികളുടെ മർക്കസ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഡോ. അബ്ദുൾ ഹക്കീം സാദി ഫേസ്ബുക്കിൽ നിയമനത്തെ ന്യായീകരിച്ച് പോസ്റ്റിട്ടത്. കൊലപാതകക്കുറ്റം ചെയ്തവന് തൊഴിൽ നൽകരുതെന്ന് ഇസ്ലാമിക ശരീഅത്തിൽ പറഞ്ഞിട്ടുണ്ടോ എന്നാണ് ഡോ.ഹക്കീമിന്റെ ചോദ്യം. ഇതിനെതിരെയാണ് എപി സുന്നി വിഭാഗക്കാരായവ‍ർ തന്നെ കടുത്ത വിമർശനം ഉന്നയിക്കുന്നത്. 

“നല്ല ക്യാപ്സൂളാണ് അവാർഡിനയക്കൂ, പിന്നിൽ നിന്ന് കുത്തരുത്, സന്ദ‍ർഭം മനസ്സിലാക്കി സംസാരിക്കണം ” ഇങ്ങനെ പോകുന്നു കമന്റുകൾ. “വിവേകം ഇല്ല, ഇത് സൗദിയല്ല “എന്നിങ്ങനെ പോകുന്നു മറ്റു ചില കമന്റുകൾ. ഇതേ തുടർന്ന് കുറ്റവാളികളെ ഇമാം, ജഡ്ജി എന്നി പദവികളിൽ നിയമിക്കരുതെന്ന് ഇസ്ലാമിക നിയമത്തിലുണ്ടെന്ന മറ്റൊരു പോസ്റ്റു കൂടി അബ്ദുൾ ഹക്കീം സാദി പ്രസിദ്ധികരിച്ചു. ഇതിലെ കമന്റുകളിലും ഹക്കീമിനെതിരെ വിമർശനമുണ്ട്.

സർക്കാരിനെ വിമർ‍ശിക്കാൻ ഭയമുള്ളത് കാരണം എപി സുന്നിവിഭാഗവും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ഈ പ്രശ്നത്തിൽ മയത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്. പാർട്ടി നൽകിയ പദവികൾ രാജിവെച്ച് പ്രതിഷേധം പ്രകടിപ്പിക്കണമെന്ന അഭിപ്രായവുമുയരുന്നുണ്ട്. എന്നാൽ സിപിഎമ്മുമായി ഇടയാൻ എപി സുന്നികൾ തയ്യാറല്ല. ഇക്കാരണത്താലാണ് സർക്കാരിനെ ന്യായീകരിക്കുന്ന വാദങ്ങൾ പല എപി സുന്നി നേതാക്കളും ഉന്നയിക്കുന്നതെന്നാണ് സൂചന. എന്നാൽ മലപ്പുറത്തെ മഅദിൻ അക്കാദമിക്ക് നേതൃത്വം നൽകുന്ന എപി സുന്നി നേതാവ് ഖലീലുൽ ബുഖാരി തങ്ങൾക്ക് സ‍ർക്കാരിന്റെ നടപടിയിൽ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുമ്പാകെ നടക്കുന്ന സമരമടക്കം പ്രഖ്യാപിച്ചത് അദ്ദേഹമാണ്. 

Related Articles

Leave a Reply

Back to top button