ലഹരിവലയിൽ കുട്ടികൾ, മയക്കുമരുന്ന് നൽകി സഹപാഠിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു, വെളിപ്പെടുത്തലുമായി അതിജീവിത

കണ്ണൂർ : സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. സഹപാഠി ലഹരിമരുന്ന് നൽകിയെന്നും പീഡിപ്പിച്ചുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞത്. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിതയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
പ്രണയം നടിച്ച് താനുമായി അടുത്ത സഹപാഠി തന്നെ പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും ലഹരി മരുന്ന് നൽകി നഗ്നവീഡിയോ പകർത്തിയെന്നും അതിജീവിത വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാത്ഥികൾക്കിടയിൽ മയക്കു മരുന്ന് കൈമാറുന്നതെന്നും സംഭവത്തിന് പിന്നിൽ മുതിർന്ന ആൺകുട്ടികളും ഉണ്ടെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
മയക്കുമരുന്ന് ലഹരിയില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ആത്മഹത്യ പ്രവണത കാണിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കിതോടെയാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മറ്റും ഫോട്ടോകളും വീഡിയോകളും പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി ആദ്യം സൌഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും. തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുക. ആദ്യം സൌജന്യമായി നല്‍കുന്ന മയക്കുമരുന്നിന് പെണ്‍കുട്ടികള്‍ ലഹരിക്കടിമകളാകുന്നതോടെ പണം ആവശ്യപ്പെടും. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സഹപാഠിയായ പതിനാറുകാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്.




