ജിഷ്ണുവിന്റെ മരണകാരണം ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: ചെറുവണ്ണൂരില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ (28) മരണകാരണം തലക്ക് പിറകില്‍ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വലതു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിന് കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ചെറുതും വലുതുമായ 11 മുറിവുകളാണ് ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ടെത്താനായത്. വയറ്റില്‍നിന്ന് ലഭിച്ച ഭക്ഷണാവശിഷ്ടങ്ങളുടെ പരിശോധനഫലം ലഭിച്ചിട്ടില്ല. മതിലിന് മുകളില്‍നിന്ന് അബദ്ധത്തില്‍ താഴെ വീണുള്ള പരിക്കാണ് എന്നാണ് നിഗമനം. യാദൃച്ഛികമായി വീഴുമ്പോൾ ഉണ്ടാകാവുന്ന പരിക്കാണ് ശരീരത്തില്‍ ഉള്ളത്.
2022 ഏപ്രില്‍ 26ന് രാത്രിയായിരുന്നു ബി.സി റോഡില്‍ നാറണത്ത് വീട്ടില്‍ ജിഷ്ണുവിനെ വീടിനടുത്ത് വഴിയരികില്‍ ഗുരുതര നിലയില്‍ കണ്ടെത്തിയത്. വയനാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടില്‍ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് മര്‍ദനമേറ്റാണ് ജിഷ്ണു മരിച്ചതെന്ന് സംശയമുയര്‍ന്നിരുന്നു. മരണത്തില്‍ കുടുംബം സംശയം ഉന്നയിക്കുകയും ചെയ്തു. ഇതോടെ കേസ് അന്വേഷിക്കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു. ക്രൈംബ്രാഞ്ച് എ.സി.പി അനില്‍ ശ്രീനിവാസാണ് കേസ് അന്വേഷിക്കുന്നത്.





