
തൃശ്ശൂർ : തൃശ്ശൂരില്‍ സ്വകാര്യ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറിലേയ്ക്ക് പടക്കമെറിഞ്ഞ പ്രതി പിടിയിലായി. പത്തനംതിട്ട സ്വദേശി രജീഷ് ആണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.
തൃശ്ശൂര്‍ കണിമംഗലത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്..ചെക്ക് ബൗണ്‍സിങ് ചാര്‍ജ്ജ് ഈടാക്കിയതിലുള്ള വെെരാഗ്യമാണ് പടക്കമെറിയാന്‍ കാരണം. ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തൃശ്ശൂര്‍ പാട്ടുരായ്ക്കലിലെ ഇസാഫ് സ്മാൾ ഫിനാന്‍സ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിലക്കാണ് ഇയാള്‍ പടക്കമെറിഞ്ഞത്.
പ്രതി മറ്റൊരു സ്വകാര്യ ഫിനാന്‍സ് സ്ഥാപത്തില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ ബെെക്ക് ലോണ്‍ എടുത്തിരുന്നു. ഇതിന്‍റെ അടവ് മുടങ്ങിയതോടെ ചെക്ക് ബൗണ്‍സിങ്ങ് ചാര്‍ജ്ജ് ഈടാക്കി. ഇതോടെ എക്കൗണ്ടില്‍ 1700 രൂപ മെെനസ് ബാലസ് വന്നു.
ഇതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇക്കാര്യം ഇയാളോട് വിശദീകരിച്ചെങ്കിലും രോഷാകുലനായി ബാങ്ക് ജീവനക്കാരോട് കയർക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇയാൾ സമീപത്തെ എ.ടി.എം കൗണ്ടറിലേക്ക് ചൈനീസ് പടക്കം കത്തിച്ച് എറിയുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ എ.ടി.എമ്മിനകത്ത് കയറി പുറത്തിറങ്ങി നിന്നതിന് ശേഷം കയ്യിലിരുന്ന പടക്കം അകത്തേക്ക് എറിയുകയും സെക്കൻഡുകൾക്കകം പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്. അക്കൗണ്ട് വിവരങ്ങും, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നുമാണ് പത്തനംതിട്ട സ്വദേശി രജീഷ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. മൊബെല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ തൃശ്ശൂര്‍ കണിമംഗലത്ത് നിന്നും പിടിയിലാകുന്നത്. 3 മാസമായി രജീഷ് കണിമംഗലത്ത് വാടകയ്ക്ക് താമസിച്ച് പ്ളംബിങ്ങ് ജോലി ചെയ്ത് വരികയാണ്.





