
ഗോദയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിൽ കസാക്കിസ്ഥാൻ്റെ ദൗലത് നിയാസ്ബെകോവിനെ 8-0 എന്ന സ്കോറിനു കീഴടക്കിയ ബജ്റംഗ് പുനിയ ആണ് ഇന്ത്യയുടെ മെഡൽ ശേഖരത്തിലേക്ക് ഒരു വെങ്കലം കൂടി കൂട്ടിച്ചേർത്തത്. (bajrang punia bronze olympics)
ആധികാരികമായായിരുന്നു ബജ്റംഗിൻ്റെ ജയം. ആദ്യ പിരിയഡിൽ രണ്ട് പോയിൻ്റുകൾക്ക് മുന്നിലെത്തിയ ഇന്ത്യൻ താരം ബ്രേക്കിനു ശേഷം കസാക്ക് സ്ഥാരത്തിന് ഒരു അവസരവും നൽകാതെയാണ് കളിച്ചത്. മൂന്ന് തവണ 2 പോയിൻ്ററുകൾ നേടി ദൗലത്തിനെ നിഷ്പ്രഭനാക്കിയ ബജ്റംഗ് തന്ത്രപരമായാണ് കളിച്ചത്. മികച്ച കൗണ്ടർ അറ്റാക്കുകളും പഴുതടച്ച പ്രതിരോധവുമാണ് ബജ്റംഗിന് ജയം നേടിക്കൊടുത്തത്.
മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള അസർബെയ്ജാൻ തരാം ഹാജി അലിയേവിന് മുമ്പിലാണ് സെമിയിൽ ബജ്രംഗ് കീഴടങ്ങിയത്. സ്കോർ 12-5. ബജ്റംഗിന്റെ സ്ഥിര ദൗർബല്യമായ കാലുകൾ കൊണ്ടുള്ള പ്രതിരോധം മുതലെടുത്ത് അലിയേവ് ആദ്യ പീരിഡിൽ തന്നെ 4-1 ന് മുന്നിലെത്തി. രണ്ടാം പീരിഡിൽ അസർബെയ്ജാൻ തരാം 8-1 ന് മുന്നിലെത്തിയ ശേഷം ബജ്റംഗ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം ഉണ്ടായിരുന്നില്ല. കിർഗിസ്ഥാൻറെ എർനാസർ അക്മതാലിയേവ്, ഇറാന്റെ മുർത്തസ ചേക്ക ഗിയാസി എന്നിവരെ തോൽപ്പിച്ചാണ് ഇന്ത്യൻ താരം സെമിയിലെത്തിയത്.





