India

‘ദി കേരള സ്റ്റോറി’ അണിയറ പ്രവർത്തകരിലൊരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചു എന്ന് സംവിധായകൻ

Please complete the required fields.




വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ അണിയറ പ്രവർത്തകരിൽ ഒരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചു എന്ന് സംവിധായകൻ സുദീപ്തോ സെൻ. അജ്ഞാതരായ ഒരാളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു എന്നാണ് സുദിപ്തോ സെനിൻ്റെ അവകാശവാദം. വീട്ടിൽ നിന്ന് ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് മെസേജയച്ചു എന്ന് സെൻ പൊലീസിനെ അറിയിച്ചു. സിനിമയിലൂടെ പറഞ്ഞത് നല്ല കാര്യമല്ലെന്ന് സന്ദേശമയച്ചു എന്നും സെൻ ആരോപിച്ചു.

അതേസമയം, മധ്യപ്രദേശിന് പുറമേ വിവാദചിത്രം ദി കേരള സ്‌റ്റോറി’ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരും കുതിയിളവ് പ്രഖ്യാപിച്ചു. ലോക്ഭവനില്‍ സംഘടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചിത്രം കാണും.

സംസ്ഥാനത്തെ ബിജെപി സെക്രട്ടറി രാഘവേന്ദ്ര മിശ്ര നൂറ് പെണ്‍കുട്ടികളെ ദി കേരള സ്റ്റോറി കാണാന്‍ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികുതി ഇളവും പ്രഖ്യാപിച്ചത്.

തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും, അതിനാല്‍ സിനിമയ്ക്ക് നികുതിയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ദി കേരള സ്റ്റോറിക്ക് മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നികുതി ഇളവ് നല്‍കിയത്.

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’, കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാര്‍ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണ്. വരുന്ന 20 വര്‍ഷത്തില്‍ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശര്‍മ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്.

അതേസമയം, ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിൽ നിരോധനം ഏർപ്പെടുത്തി. സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധമാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് ദി കേരള സ്റ്റോറി പശ്ചിമ ബംഗാളിൽ പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

Related Articles

Leave a Reply

Back to top button