
വയനാട് : പുൽപ്പള്ളിയിൽ നിന്നും കാണാതായ 16കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക (16) യെയാണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു.
കനിഷ്‌കയെ ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‍ക.അതേസമയം വീട്ടിലെ പ്രസവത്തെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ നവജാത ശിശു മരിച്ചു. ജോൺസൺ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇടുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിൽ പോകാൻ പലതവണ പറഞ്ഞിരുന്നുവെന്ന് വാർഡ് മെമ്പർ അജേഷ്കുമാർ പറഞ്ഞു. കർത്താവ് രക്ഷിക്കുമെന്നാണ് അവർ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജോൺസൺ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്. ഇവരെ ഇയാൾ സ്കൂളിൽ വിടാറില്ലെന്നും വിവരമുണ്ട്.





