
തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങൾക്ക് കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ കഴിഞ്ഞ സാമ്പത്തികവർഷം രജിസ്‌ട്രേഷൻ വകുപ്പിന് നേട്ടമായി. ഈയിനത്തിലെ വരവും രജിസ്ട്രേഷൻ വകുപ്പിന്റെ റെക്കോഡ് വരുമാനത്തിന് കാരണമായി.
മുദ്രപ്പത്ര നിയമപ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പിന്റെ നിരക്കനുസരിച്ച് ചേർക്കണം. ആദ്യം ഫ്ളാറ്റുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കുമാണിത് ബാധകമാക്കിയത്. ക്രമേണ ഓലമേഞ്ഞത് ഒഴികെയുള്ള എല്ലാ കെട്ടിടങ്ങൾക്കും നിർബന്ധമാക്കി.
അംഗീകൃത എൻജിനിയർമാർ കെട്ടിടം പരിശോധിച്ച് നിശ്ചിത മാതൃകയിൽ മൂല്യനിർണയ സർട്ടിഫിക്കറ്റ് നൽകിയാലേ രജിസ്‌ട്രേഷൻ നടത്താനാവൂ. ഇതോടെ കെട്ടിടങ്ങൾക്കും എട്ടുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ടുശതമാനം രജിസ്‌ട്രേഷൻ ഫീസും നൽകണം.




