Thiruvananthapuram

പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്‍റെ മകളടക്കം ടെസ്റ്റിൽ പരാജയപ്പെട്ടു

Please complete the required fields.




തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് മോട്ടോർവാഹനവകുപ്പ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.

മുട്ടത്തറയിൽ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. റോഡ് ടെസ്റ്റിന് ശേഷം മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ വിനോദിൻറെ മകളാണ് എച്ച് എടുക്കാൻ എത്തിയത്. പരീക്ഷക്കായി കൊണ്ടു വന്ന വാഹനത്തിന്‍റെ പിൻഭാഗം അപകടത്തിൽപ്പെട്ട നിലയിലായിരുന്നു.

റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാൾക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സംഘർഷത്തിനിടെ പെൺകുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടുപേരെയും പൊലീസ് അകത്തേക്ക് കയറ്റിവിട്ടു. കാറിന്‍റെ എച്ച് ടെസ്റ്റിൽ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റ് പരാജയപ്പെട്ട അപേക്ഷകയെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.

ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ വാഹനത്തിന് മുന്നില്‍ നിന്നുകൊണ്ട് സമരക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്. അതേസമയം, ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി ഇതിനിടെ സമരം കടുപ്പിക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.

Related Articles

Back to top button