
പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമെന്ന ചെന്നൈ പ്രതീക്ഷകൾക്ക് തടയിട്ട് കൊൽക്കത്ത. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു.
145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. പവർപ്ലേയ്ക്കുള്ളിൽ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ജേസൺ റോയ് (12), ഗുർബാസ് (1), വെങ്കിടേഷ് അയ്യർ (9) എന്നിവർ റൺസെടുത്ത ശേഷം പവലിയനിലേക്ക് മടങ്ങി. ഇതിന് പിന്നാലെ നാലാം വിക്കറ്റിൽ നിതീഷ് റാണയും റിങ്കു സിങ്ങും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്കടുപ്പിച്ചു.
പിന്നീട് 43 പന്തിൽ 54 റൺസ് നേടിയ റിങ്കു സിംഗ് പവലിയനിലേക്ക് മടങ്ങി. 4 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. 44 പന്തിൽ 57 റൺസുമായി കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണ പുറത്താകാതെ നിന്നു. നേരത്തെ 34 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ഡുബെയുടെ മികച്ച ബാറ്റിംഗാണ് ചെന്നൈയ്ക്ക് തുണയായത്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 28 പന്തില്‍ 30 റണ്‍സെടുത്തു.
അജിന്‍ക്യ രഹാനെ 11 പന്തില്‍ 16 റണ്‍സുമായി മടങ്ങി. രവീന്ദ്ര ജഡേജ (20), ഋതുരാജ് ഗെയ്ക്‌വാദ് (17) എന്നിവരും രണ്ടക്കം കടന്നു. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും 2 വിക്കറ്റ് വീഴ്ത്തി. ഇതോടെ പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ ചെന്നൈയ്ക്ക് അവസാന മത്സരം ജയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.





