കോവളത്തിൻ്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ 93 കോടി; മന്ത്രിസഭ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവളത്തിൻ്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ 93 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോവളത്തിൻ്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പര്യാപ്തമായ പദ്ധതിയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കോവളത്തിൻ്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ 93 കോടി രൂപയുടെ പദ്ധതി. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും സൃഷ്ടിച്ച പ്രതിസന്ധികൾ കടന്ന് കേരളത്തിൻ്റെ അഭിമാനമായ കോവളത്തിൻ്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പര്യാപ്തമായ പദ്ധതിയ്ക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമായ കോവളത്തും അതിനോടു ചേർന്ന മറ്റു ബീച്ചുകളിലും രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടത്തുക.
ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്പ്പറേഷന് ഭൂമി വികസനം, കോര്പ്പറേഷന് ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന് തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന് തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമര്‍പ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്കോസ് (WAPCOS)നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്കി.





