Thiruvananthapuram

പണിമുടക്കിയാൽ ശമ്പളമില്ല; ഹൈക്കോടതി നിർദേശത്തിൽ ഉത്തരവിറക്കി സർക്കാർ

Please complete the required fields.




ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്.

കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറി. അതിന് ശേഷമാണ് ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശവും നൽകിയിരുന്നു.

കേരള സർവീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടികാട്ടി. പണിമുടക്ക് ചോദ്യം ചെയ്തുകൊണ്ട് തിരുവനന്തപുരം സ്വാദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്.

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് സർക്കാർ പൂർണമായും അനുസരിക്കുകയാണ് വേണ്ടത്. അതല്ലാതെ ​ഗവൺമെന്റിന് മറ്റ് വഴികളില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്നാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞത്.

Related Articles

Leave a Reply

Back to top button