
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സൈജുവിനെതിരെ ഒൻപത് ഓളം എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം. സൈജുവിന്റെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സൈജുവിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇയാൾ നടത്തിയ ഡിജെ പാർട്ടികളിൽ വ്യാപകമായി ലഹരി ഉപയോഗിച്ചിരുന്നെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സൈജുവിനോപ്പം ഉണ്ടായിരുന്നവരെ കൂടി കേസിൽ പ്രതിച്ചേർക്കാനാണ് പൊലീസ് നീക്കം. സൈജു കൊച്ചിയിലെ ലഹരിമാഫിയുടെ പ്രധാന കണിയാണെന്നാണ് പൊലീസ് വിലയിരുത്തൽ.
ഗോവ, ബംഗളൂരു,മൂന്നാർ,എന്നിവടങ്ങളിലെ ഡി ജെ പാർട്ടികളിലും സൈജു മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായി സുഹൃത്തിന് സന്ദേശം അയച്ചെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.
അതിനിടെ സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൈജു തങ്കച്ചൻ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു . ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ സൈജു സമ്മതിച്ചത്.
ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.





