
മോഫിയ പർവീന്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാരംഭ അന്വേഷണം ഇന്ന് തുടങ്ങും. സി ഐ സി എൽ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ പ്രധാന പ്രതിക്കായി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. അതിനിടെ, സിഐ സി.എൽ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്.
മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം കോൺഗ്രസ് ബഹുജന മാർച്ച് നടത്തി. കോൺഗ്രസിന്റെ മാർച്ച് എസ്പി ഓഫിസിന് സമീപം തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റിരുന്നു. എസ് പി ഓഫീസിന് മുന്നിൽ മോഫിയയുടെ സഹപാഠികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ് പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളളവർ ഇടപെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ വിട്ടയച്ചു.





