
നാദാപുരം : റോഡിലെ കുഴികൾ താണ്ടി ബസ് സ്റ്റാൻ്റിൽ എത്തിയാൽ പിന്നെ വാരിക്കുഴികൾ. നാദാപുരം ബസ്റ്റാൻ്റിൽ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുണ്ടായ കുഴികളും നിരതെറ്റിയ സ്ലാബുകളും അപകടക്കെണിയായി മാറുന്നു. യാത്രക്കാർക്കും ബസ്സുകൾക്കും ഒരുപോലെ ദുരിതമാക്കുകയാണ്. എഴുപതോളം ബസ്സുകൾ ദിനം പ്രതി കയറി ഇറങ്ങുകയും വിദ്യാർത്ഥികളും സ്ത്രീകളും പ്രായമായ വരും ഉൾപ്പെടെ ആയിരകണക്കിനാളുകൾ എത്തുന്ന ബസ് സ്റ്റാൻ്റിൽ അറ്റകുറ്റ പണികൾ നടന്നിട്ട് വർഷങ്ങളായി .
എന്നാൽ സ്റ്റാൻ്റ് ഫീ പിരിക്കുന്നതിൽ യാതൊരു മുടക്കവും കാണിക്കുന്നുമില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. നാദാപുരം ഗ്രാമ പഞ്ചായത്തിൻ്റെതാണ് ബസ് സ്റ്റാൻ്റ് . ബന്ധുകളുടെ സ്റ്റാൻ്റ് ഫീയും കെട്ടിടത്തിൻ്റെ വാടകയുമായി പ്രതിമാസം സ്റ്റാൻ്റിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ വരുമാനം പഞ്ചായത്തിന് ലഭിക്കുന്നുണ്ട്. പി ഡബ്ല്യൂഡി റോഡിലെ കുഴിനികത്താൻ മന്ത്രിക്ക് ഇ- മെയിൽ അയക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എത്തു കൊണ്ട് സ്വന്തം നിയന്ത്രണത്തിലുള്ള ബസ് സ്റ്റാൻ്റിലെ ദുരിതം തീക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ചോദ്യം.
പൊട്ടിയതും നിരതെറ്റിയതുമായ സ്ലാബിൽ കാൽ തടഞ്ഞ് വീണ് യാത്രക്കാർക്ക് പരിക്കേൾക്കുന്നത് നിത്യ സംഭവമാണെന്ന് ഇവിടുത്തെ വ്യാപാരികളും പറയുന്നു. കുഴിയിൽ വീണ് ബസ്സുകൾക്കും തകരാറ് പറ്റുന്നതായി ബസ് ഉടമകളും പറയുന്നുണ്ട്.
കുഴിവെട്ടിക്കാൻ അലക്ഷ്യമായി ബസ്സുകൾ ഓടിക്കുന്നത് അറിയാതെ യാത്രക്കാർക്ക് വലിയ അപകടസാധ്യതയും നിലനിൽക്കുന്നുണ്ട്.





