കോഴിക്കോട് മെഡിക്കൽ കോളേജ് രോഗികൾ വരാന്തയിൽ; കട്ടിലുകൾ പൊലീസുകാർക്ക് നീക്കിവെക്കുന്നതായി പരാതി

കോഴിക്കോട്: മെഡിക്കൽ കോളജ് വാർഡുകളിൽ രോഗികൾ കട്ടിലുകൾ ലഭിക്കാതെ വരാന്തകളിൽ കിടക്കുമ്പോൾ, പഴയ കാഷ്വൽറ്റി ഭാഗത്ത് ആവശ്യമായതിലധികം കട്ടിലുകൾ പൊലീസുകാർക്ക് നീക്കിവെക്കുന്നതായി പരാതി. അസുഖങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വിവിധ കേസുകളിൽ അറസ്റ്റിലായവർക്കൊപ്പമുള്ള പൊലീസുകാർക്ക് വിശ്രമിക്കാനായി കൂടുതൽ കട്ടിലുകൾ നീക്കിവെക്കുന്നതാണ് വിമർശനങ്ങൾക്കിടയാക്കുന്നത്.
നിലവിൽ പനി ക്ലിനിക് തുടങ്ങിയതോടെ ആശുപത്രിയിൽ അഡ്മിറ്റാവുന്ന രോഗികളുടെ എണ്ണം വലിയ തോതിൽ കൂടിയിട്ടുണ്ട്. വാർഡുകൾ നിറഞ്ഞതോടെയാണ് പനിയടക്കമുള്ള അധിക രോഗികളെ നേരത്തെ കാഷ്വൽലിറ്റി പ്രവർത്തിച്ച ഭാഗത്ത് കിടത്തുന്നത്.
ഇവിടെയാണ് പത്ത് കട്ടിലുകൾ രോഗികൾക്ക് നൽകാതെ പൊലീസിനായി നീക്കിവെച്ചിരിക്കുന്നത്. പ്രതികളായ രോഗികൾക്കൊപ്പമുള്ള പൊലീസുകാർക്ക് വിശ്രമിക്കാൻ മൂന്നോ നാലോ കട്ടിലുകൾ നൽകി ബാക്കിയുള്ളവ രോഗികൾക്ക് നൽകണമെന്നാണ് ഉയരുന്ന ആവശ്യം. ഈ ഭാഗത്തെ പഴയ ഫീമെയിൽ വാർഡിലും രോഗികളെ കിടത്താതെ വെറുതെയിട്ടിരിക്കുകയാണെന്നും പരാതിയുണ്ട്.





